കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡിക്കേസിൽ സിപിഎം നേതാക്കൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. കെ.രാധാകൃഷ്ണൻ എംപി, എ.സി.മൊയ്തീൻ എംഎൽഎ, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയ നേതാക്കളാണ് വിചാരണയ്ക്ക് മുന്നോടിയായി കോടതിയിലെത്തിയത്.
സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ സിപിഎമ്മിനും മുഴുവൻ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ജില്ലാ നേതാക്കൾക്ക് പുറമേ, ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സെക്രട്ടറി, പൊറത്തുശേരി സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, മുൻ വടക്കാഞ്ചേരി കൗൺസിലർമാരായ പി.ആർ. അരവിന്ദാക്ഷൻ, മധു അമ്പലപുരം തുടങ്ങിയ 28 പേരോടും കോടതിയിൽ ഹാജരാകാൻ നിർദേശമുണ്ടായിരുന്നു.
കേസിൽ ആകെ 83 പ്രതികളാണുള്ളത്. ഇതിൽ 55 പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ കോടതി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ 2012-13 മുതൽ സിപിഎം നേതാക്കളുടെ അറിവോടെ കോടിക്കണക്കിന് രൂപയുടെ വായ്പാ ക്രമക്കേടുകളും കള്ളപ്പണ ഇടപാടുകളും നടത്തി എന്നാണ് ഇഡിയുടെ കണ്ടെത്തൽ.